Wednesday, July 30, 2008

കൂര്‍ത്ത അവശിഷ്ടങ്ങള്‍ - പിതാമഹം 4

കൂര്‍ത്ത അവശിഷ്ടങ്ങള്‍ - പിതാമഹം 4


"ശ്വേതാ...ചിന്തകള്‍ പിന്നിലേക്കു വലിക്കുന്നു..."‍ ‍

"അസ്വാഭാവികമായി ഒന്നുമില്ല. ഞാന്‍ പറഞ്ഞില്ലേ...അദ്ദേഹത്തിനു എല്ലാം അറിയാമായിരുന്നു..."

"അതല്ല. അതു ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. മറ്റു ചിലത്..."

"പാടില്ല, സമയമായിട്ടില്ല"

ശ്വേതന്‍റെ മഹാമൗനം ശിലയായി.

പൊടുന്നനെ ഇരുള്‍ പരക്കുകയും ശിലക്കു മീതെ മഴ വന്നു വീഴുകയും ചെയ്തു.

ശ്വേതന്‍ മഴയിലേക്കു കാലുകള്‍ നീട്ടി. മഹായാനത്തിന്‍റെ അവശിഷ്ട്ങ്ങള്‍ തല്ലിത്തുവര്‍ത്തി മഴയൊഴുകി‍...

വീണ്ടുമൊരു മഴയിലേക്കു മുങ്ങുക വയ്യ.

അവ്ശിഷ്ടങ്ങള്‍ പ്രേതരൂപം പൂണ്ട് മഴയ്ക്കു മീതെ തലയുയര്‍ത്തുന്നു. മഴയ്ക്കപ്പുറവും ഇപ്പുറവും നിന്നു തമ്മില്‍ത്തമ്മില്‍ തിരനോട്ടം.

'നനഞ്ഞ പച്ചയുടെ ഗന്ധം'.

തീരാകോപത്തിന്‍റെ പിന്‍ പൊയ്ത്തുകള്‍. നിഴലിലലിഞ്ഞു പോയ നിണപ്പാടുകള്‍ പോലെ പിന്‍വലിഞ്ഞു പോയ സ്നേഹരാശികള്‍. പിടയുന്തോറും മുഖം പിടിച്ചു വച്ച് തിരയാട്ട് നടത്തുന്ന കഥാപാത്രങ്ങള്‍.

വയ്യാതാവുന്നു.

ചിമ്മിനി വെളിച്ചത്തില്‍ കരുണ വറ്റി പാതിമറഞ്ഞ ശ്വേതന്‍.

മൗനത്തിന്‍റെ നാമ്പു കൊണ്ട് കുത്തി നിര്‍ത്തിയിട്ട് പശ്ചാത്താപത്തിന്‍റെ മുറിവില്‍ അരണിവച്ച്...

എന്തിനാണ്... നെഞ്ചിനുളില്‍ ത്രസിക്കുന്ന ഈ മണ്‍കുടത്തിലെ, ആര്‍ക്കും ഒന്നിനും കെടുത്താനാവാത്ത അഗ്നി പോരാ എന്നുണ്ടോ ?

വയ്യാതാവുന്നു...

"എടാ...എന്തുപറ്റി?" ശ്വേതന്‍റെ കൈകള്‍ പഴുത്ത ഇരുമ്പ്...

"നീ വല്ലാതെ പരിഭ്രമിക്കുന്നുണ്ട്..തീരെ വേണ്ട എന്നേ പറയാനുള്ളൂ.."

എപ്പോഴാണു ശ്വേതന്‍ അടുത്തെത്തിയത്..

മഴ നിലച്ചിട്ടില്ല...ചിന്തകള്‍ ശബ്ദം പൂണ്‍ടിരുന്നുവോ ?

മൗനത്തിന്‍റെ തടവറ കൊണ്ട് പീഡ എന്തിന് ?

(തുടരും)

വൈദ്യുതമായിരുന്ന രാത്രി (പിതാമഹം - 3)

വൈദ്യുതമായിരുന്ന രാത്രി (പിതാമഹം - 3)


ഇടിമിന്നലിന്‍റെ രസം നുകര്‍ന്നുള്ള നില്പ്...

ഗോപുര തുല്യമായ ഒരു കൂറ്റന്‍ ചില്ലു കൊട്ടാരം അതീവ കരുത്തോടെ രണ്ടായി ഒടിഞ്ഞ് ...

ഗാണ്ഡീവത്തിന്‍റെ കിടില ത്ഝടുലത...

വിദ്യുത് പ്രവാഹത്തിന്‍റെ കൊതിപ്പിക്കലില്‍ മതി മറന്ന് ഒരു ജാലകത്തില്‍ നിന്ന് അടുത്തതിലേക്ക് ആണ്മയില്‍ പോലെയുള്ള കുതിപ്പ് കണ്ടു ഞെട്ടുന്നത്...

ഇടിമിന്നലിന്‍റെ ഇടവേളകളില്‍ അടുത്ത് കൂടി കട്ന്നു പോകുമ്പോള്‍ വീണു കിട്ടാറുള്ള നോട്ട്ത്തില്‍ നിന്ന് നടുക്കങ്ങളെ മെരുക്കാന്‍ വിദ്യ..

ആലിപ്പഴങ്ങളുടെ ഭയം കലര്‍ന്ന രുചി...

കാലവര്‍ഷത്തേക്കാള്‍ നടുവേനലിന്‍റെ സംഹാരപ്പെയ്ത്തിലായിരുന്നു ഹരം. അങ്ങനെ ഒരാളെ പിന്നെ എവിടെയും..

മഴക്കാറുകള്‍ക്കിടയില്‍ നിന്ന് ശ്വേതന്‍ കാറ്റായിത്തിരിഞ്ഞ്...

"വീടെത്തി..."

ഇലകട്രിക് ലൈറ്റുകള്‍ ഉപയോഗിക്കാതെ വരാന്തയില്‍ രാത്രിയെ വരവേറ്റ് ശ്വേതന്‍ ഇരുന്നു.

"ശ്വേതാ, ലക്ഷ്മി എവിടെ?"

"ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ...നീ കുറച്ചു ദിവസം ഉണ്ടാവണം.."

ഒന്നും ചോദിക്കാനില്ല. എല്ലാം കേള്‍ക്കാം. ത്രികാല ജ്ഞാനിയെപ്പോലെ നീ തന്നെ എല്ലാം അറിയൂ.

ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെ കുറച്ചു സമയം..

യവനികകള്‍ കൊണ്‍ടു തുലാഭാരം ചെയ്തു നടന്നു പോയ നിനക്കു മാത്രമേ

ഈ എഴുതപ്പെടാത്ത നാടകങ്ങളറിയൂ.


(തുടരും)

ഭ്രംശ മുദ്രകള്‍ - പിതാമഹം 2

ഭ്രംശ മുദ്രകള്‍ - പിതാമഹം 2


ഒട്ടു നേരമാകും വരെ ശ്വേതന്‍ തപോതുല്യമായ മൗനവുമായി നിശ്ചേതനായി.

മനസ്സിന്‍റെ മന്ത്രണങ്ങള്‍.. ശ്ബ്ദ്മില്ലാത്ത വാക്കുകള്‍..

"ഇല്ല....അദ്ദേഹത്തിനും അതറിയാമായിരുന്നു..."

ശ്വേതന്‍‍ പടക്കളത്തിലെ ഗാന്ധാരിയായി കണ്ണുകള്‍ പൂട്ടി..

"സത്യത്തിനു ജയിക്കാന്‍ ഒന്നുമില്ലാത്ത പകല്‍...

ജയിക്കണമെന്നുമില്ലാത്ത സന്ധ്യ... മുപ്പത്തിയാറു മണിക്കൂര്‍ ഞാന്‍ തന്നെ ധ്രുതരാഷ്ട്രരും സഞ്ജയനും..."

ബുള്ള്റ്റിന്‍റെ ഹുങ്കാരതതില്‍ സ്ഥലകാലങ്ങളുടെ പ്രജ്ഞയറ്റു.

കടലിനുള്ളിലേക്കുള്ള ഓടിയിറക്കം...

ഇനിയും ഇനിയും വേഗത്തില്‍...

ആകാശ്ത്തെയും തോല്പിച്ചു വരുന്ന തിരകളുടെ കീഴിലൂടെ...

തിരകളുടെ കറുത്ത തണലിലേക്ക്...

മേഘങ്ങള്‍ പിന്തുടര്‍ന്നെത്തി തിരകളുടെ കീഴില്‍

തിരശ്ചീനമായ പ്രകാശമായി...


(തുടരും)

തിരിഞ്ഞിറക്കം - പിതാമഹം 1

തിരിഞ്ഞിറക്കം - പിതാമഹം 1

ചിത പോലെ എരിഞ്ഞുകൊണ്ടിരുന്ന ആകാശത്തിനു കീഴില്‍ ഒന്നു കിതച്ചു.
വഴി ഇവിടെ പിരിയുകയാണ്.

വയലിന്‍ മാറിലൂടെ ഒന്ന്‌. പിന്നൊന്ന് പുഴക്കരയിലെക്കായിരിക്കും.
കാറ്റില്‍ ചേറിന്‍റെ നേര്‍ത്ത ഗന്ധം. ഞാറ്റു പാട്ടുകള്‍ കേട്ടുറങ്ങിയിരുന്ന ഓലതലപ്പുകള്‍.

വരമ്പുകള്‍ക്കിടയില്‍ കാലവര്ഷത്തിന്‍റെ ഓര്‍മ്മ .


ആരോട് ചോദിക്കും ? മനുഷ്യന്‍ ഒഴിഞ്ഞ ഒരിടം പോലെ...
പുഴക്കരയിലേക്ക് തന്നെ..പുഴയുടെ തിട്ടിലേക്ക് കരിഞ്ഞു തുടങ്ങുന്ന പുല്‍മേട്‌.

കുളിക്കടവും ഒഴിഞ്ഞിരിക്കുന്നു.

എവിടെയോ ഒറ്റപ്പെട്ട കാക്കയുടെ കരച്ചില്‍. ഒരു പയ്യും അതേറ്റെടുക്കുന്നു.


ഇരുപത്താറു വര്‍ഷം മുന്പെഴുതിയ അലിഞ്ഞു തീരാറായ ചിത്രത്തിന് വലിയ വ്യത്യാസം ഇല്ല.

ഒന്ന്‌ കൂടി ഒന്ന്‌ തെളിച്ചെടുക്കണം, അത്ര മാത്രം .


വഴി തെറ്റില്ല . കാലുകള്‍ക്ക് വ്യക്തമായ ദിശബോധമുള്ളത് പോലെ...


ജീവനറ്റു കിടക്കുന്ന തിട്ടുകളും, അതില്‍ വീണു ചരമം അടഞ്ഞു കിടക്കുന്ന തെങ്ങുകളും... ഇലകള്‍ മുടിയിഴപോലെ കീറിപ്പറിഞ്ഞ വാഴകള്‍, എന്തോ ഒരു നഷ്ടമോ..അല്ലെങ്കില്‍ ഒരു ദുരന്താനന്തരമോ...


ഈ വരമ്പുകളില്‍ ഈ പാദം എന്നെങ്കിലും പതിയുമെന്നു ഓര്‍ത്തിരിക്കുമോ ? ഇത്ര കാലത്തിനുമപ്പുറം..
പുറന്തിണ്ണയില് നിന്നു കുന്നിഞ്ഞു നോക്കീട്ടുണ്ടാവുമോ ഒരിക്കലെന്കിലും ?

ഏയ് ...അത്ര ദുര്‍ബലന്‍ ഒന്നും ആയിരുന്നില്ലല്ലോ..


പ്രതീക്ഷ പോലെ തന്നെ...


"ശ്വേതാ.."


ഒരു മാറ്റവും ഇല്ല. താടി മാത്രം ഒരുപാടു നീണ്ടിരിക്കുന്നു. നീണ്ടു ഇട തൂര്‍ന്ന മുടിയില്‍ മറയുന്നെന്കിലും ഭാവ ഭേദം ഇല്ലാതെ, ഐസുകട്ട പോലെയുള്ള മുഖം.


ഇരുപത്താറു നീണ്ട വര്‍ഷങ്ങള്‍...


ഈ കാത്തിരിപ്പ്‌ തന്നെ അധികമല്ലേ? ഉപചാരങ്ങളുടെ പൊയ്മുഖങ്ങള്‍ എന്തിന്? ശബ്ദിച്ചു പോലും ഇല്ല.
കണ്ണടയ്ക്ക് മീതെ കയറിയ നോട്ടത്തില്‍ അറിയാം കാത്തിരുപ്പ് നീണ്ടിട്ടുണ്ട്.


"നിനക്കു ഇവിടെ തങ്ങണം എന്നുണ്ടോ, സൌകര്യം ഒന്നും തന്നെ ഇല്ല.."


ഇല്ല, തങ്ങണം എന്നല്ല..കാണുക പോലും വേണ്ട..ഒരു നിമിഷം പോലും ഇവിടെ നില്‍ക്കേണ്ട..


ഒന്നും കേള്‍ക്കാതെ തന്നെ ശ്വേതന് ഗ്രഹിച്ചു.


"വരൂ.."


നിശബ്ദത കൊണ്ട്‌ സംസാരിച്ച് ശ്വേതന് നടക്കുമ്പോള്‍ ആ കാല്‍പാടുകള്‍ മാത്രമെ കാണാനുള്ളൂ.

പൊളിഞ്ഞു കിടക്കുന്ന ഗേറ്റും കടന്നു നീങ്ങുമ്പോള്‍ എതിര് വന്ന ആരോ സ്വെതനോട് തിരക്കുന്നു.
ഒന്നിലേക്കും ശ്രദ്ധിക്കാന്‍ വയ്യ. അമ്പരപ്പുള്ള മുഖങ്ങള്‍ മണ്ണില്‍ പ്രതിബിംബിക്കുന്നുണ്ടോ...


നാട്ടു വഴിക്ക് മുന്പേ ഒരു തെങ്ങിന് ചുവട്ടില്‍ നിര്ത്തി വച്ചിരുന്ന ബുള്ളെറ്റില്‍ കയറിയിരുന്നു കൊണ്ട്‌ ശ്വേതന്‍ തിരിഞ്ഞു നോക്കി. മുന്‍പും അവന്‍ അങ്ങനെ ആയിരുന്നു. ഒരിക്കലും ക്ഷണിക്കില്ല.

ഓരോ യാത്രയും എങ്ങോട്ട് എന്ന് തീര്‍ച്ചയില്ലല്ലോ, പ്രതീക്ഷ മാത്രം..


ബുള്ളറ്റിന്‍റെ ഇടിയൊച്ചയില്‍ കണ്ണുകള്‍ പിന്തുടര്‍ന്ന് വരും മുന്പേ...ഈ മനസ്സു വായന ഇപ്പോഴും..


ചെവിയില്‍ കാറ്റിന്‍റെ ഇരമ്പത്തില്‍ കണ്ണുകള്‍ അടച്ചു.


ഒരു ചുഴി നീന്തി കയറുന്നു.. ശ്വേതന്‍റെ പിന്നാലെ..
പിടിച്ചു താഴ്ത്തി കളയുമായിരുന്ന ഒരു ചുഴി..
നടുക്കത്തില്‍ കണ്ണു തുറന്നപ്പോള്‍ കുമിയുന്ന പൊടി..


ശ്വേതന്‍റെ പരന്നു കുട പോലെ വിരിഞ്ഞ മുടിയില്‍ മുഖം മറച്ചു ഭീരുവായി..


ഇനിയൊരിക്കലും വരില്ലെന്നോര്‍ത്ത ഈ പൊടിപിടിച്ച വഴിയിലൂടെ വായു വിമാനത്തില്‍..


പിന്നിലെക്കൊന്നു തിരിഞ്ഞു നോക്കാന്‍.. വേണ്ട..
ശ്വേതന്‍റെ ഗന്ധം...കണ്ണുകള്‍ തുറക്കാതിരിക്കട്ടെ..


ആനപ്പുരമേറിയ നിമിഷം സന്തോഷം കൊണ്ട്‌ അട്ടഹസിച്ചു പോയ നാലു വയസ്സിന്‍റെ ഉത്സാഹം... "വീഴരുത്.." എന്ന വിലക്ക്.. വെളിച്ചെണ്ണയില്‍ കുതിര്‍ന്ന മുടിയില്‍ പിടിക്കുമ്പോഴും മനസ്സില്‍ പൂരം..


"ഇറങ്ങെടാ.."


ഞെട്ടിയുണര്ന്നപ്പോള്‍ വായു വിമാനം നില്ക്കുകയാണ്. പറ്റിപ്പിടിചിരിക്കുന്നത് ശ്വേതന്‍റെ പിന്നില്‍.


"ഇനി ഇത്രയധികം വേദനിക്കേണ്ട..സത്യം ജയിക്കും എന്നുള്ളത് വെറും ഒരു വ്യാമോഹം മാത്രമാണ്. പക്ഷെ എപ്പോഴും നടക്കുക ഒരു കോംപ്റൊമൈസ് . എന്നാലും ആ വ്യാമോഹം ഒരിക്കലും അവസാനം ഇല്ലാത്ത ആകര്‍ഷണമാണ്.."


ശ്വേതന്‍ ബുള്ളറ്റ് പാതയോരത്തെ പുല്ലിലേക്ക്‌ ഉരുട്ടിയിറക്കി. വെയിലിനു ശക്തി കുറഞ്ഞിട്ടില്ല.

എങ്ങും ഒരൊച്ചയും കേള്‍ക്കാനില്ല.


"അവിടെയാണ്.."


ശ്വേതന്‍ വയലിനപ്പുറത്തുള്ള പുരയിടത്തിലേക്ക് ചൂണ്ടി.


"വേണ്ട ..വയ്യ..."


വീണ്ടും കാറ്റിന്‍റെ മറവില്‍ മുഖം ഒളിപ്പിച്ച്..


എന്ത് ചോദിക്കണം..ചോദ്യം തന്നെ വേണോ ?
ഈ വായുവില്‍ അലിഞ്ഞു നിന്നു കൊണ്ടു ഇതു കാണുന്നുണ്ടോ ?

ഈ വായു ശ്വസിച്ചപ്പോള്‍ത്തന്നെ വളരെ പ്രിയമായ, എന്നാല്‍ കുറഞ്ഞു പോയിരുന്ന എന്തോ ഒന്നു കൂട്ടിചെര്‍ക്ക പെട്ടത് പോലെ... ജീവന്‍ എല്ലാം ഒന്നു തന്നെ ആണോ ? ജീവ വായു ഒന്നു ആണല്ലോ ?


എങ്കിലും പിടിവിട്ടു പോയി ..


" എന്നെപ്പറ്റി അന്വേഷിചിരുന്നുവോ ...?"


വയല്‍ ഒരു കടല്‍ എന്നപോലെ ദീര്‍ഘവും ആഴമേറിയതുമായ നോട്ടത്തിലേക്ക് ശ്വേതന്‍ മുഴുകി ..


(തുടരും)